മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയങ്ങളുയര്‍ന്നെങ്കിലും കര്‍ക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത് അവഗണിക്കപ്പെടുകയായിരുന്നു. എസ്. എം. മുശരിഫിന്റെ ' ഹു കില്‍ഡ് കര്‍ക്കരെ. ദ റിയല്‍ ഫേയ്‌സ് ഓഫ് ഇന്ത്യന്‍ ടെററിസം' എന്ന പുസ്തകത്തെ ആധാരമാക്കി മുന്‍ ബിഹാര്‍ എം.എല്‍.എ രാധാകാന്ത് യാദവ്, ജ്യോതി ബഡേക്കര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ വാദപ്രതിവാദം ബോംബെ ഹൈകോടതിയില്‍ നടന്നുവരുകയാണ്. മുശരിഫ് എന്ന പേര് കേട്ട് ഇയാള്‍ മുന്‍ പാക് പ്രസിഡന്റ് മുഷാറഫിന്റെ ബന്ധുക്കാരനാണെന്നോ ഭീകരമുദ്രയില്‍ നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ഒരു 'മൊല്ലാക്ക' ആണെന്നോ കരുതിയവര്‍ക്ക് തെറ്റി. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഒരു IPS ഓഫീസറാണ് കക്ഷി. ആള് സാധാരണക്കാരനല്ല. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് അവാര്‍ഡ് അടക്കം ധാരാളം അംഗീകാരം നേടിയ ആളാണ് മഹാരാഷ്ട്രയുടെ മുന്‍ IG കൂടിയായ ഇദ്ദേഹം.
ഭരണകൂട ഭീകരതയെ അനാവരണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൃതി. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഐ ബിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെങ്കിലും അവര്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല, ആ വിവരം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം വാദിക്കുന്നു. മുംബൈ ഭീകരാക്രമണം നമ്മള്‍ കരുതുന്ന പോലെ ഒരൊറ്റ സംഭവമല്ലെന്നും രണ്ടു ഗ്രൂപ്പുകള്‍ അതില്‍ പങ്കാളികളാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം പറയുന്നു. താജ് ഹോട്ടലില്‍ ആക്രമണം നടത്തിയ പാക് ഭീകരരുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നെങ്കില്‍ ഈ ആ്രകമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം ഹേമന്ദ് കര്‍ക്കരെയുടെ ജീവനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചുമ്മാ പറയുകയല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പാടവത്തോടെ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു. ഭീകരതയെ സംബന്ധിച്ച് ഭരണകൂട ഭാഷ്യങ്ങള്‍ മാത്രം വിഴുങ്ങി ശീലിച്ച നമ്മുടെ കഴുത്തിനു പിടിക്കുകയാണ് അദ്ദേഹം. എന്തായാലും സ്വത്രന്ത്രവും സുതാര്യവുമായ ഒരു അന്വേഷണത്തിനു മാത്രമേ സത്യം പുറത്ത് കൊണ്ടുവരാനാവൂ.

No comments:
Post a Comment