Friday, 20 May 2011

ക്രിസ്മസ് ചിന്തകള്‍

മതത്തിന് രണ്ടു പാതയും പാരമ്പര്യവുമുണ്ട്. ഒന്ന് പുരോഹിത മതത്തിന്റെതും മറ്റേത്‌ പ്രവാചക മതത്തിന്റെതും. പ്രവാചക മതം മനുഷ്യപറ്റുള്ളതും മനുഷ്യരെ അവര്‍ അനുഭവിക്കുന്ന എല്ലാ അടിമത്തത്തില്‍നിന്നും അവരെ മോചിപ്പിക്കുന്നതുമാണ്. പൌരോഹിത്യ മതമാവട്ടെ മനുഷ്യ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും. പ്രവാചക മതത്തെ വിഴുങ്ങാന്‍ പൌരോഹിത്യ മതം എല്ലാ കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഇവ രണ്ടും പോരുതിക്കൊണ്ടിരിക്കുന്നു. പ്രവാചക മതത്തെ ഒരിക്കലെങ്കിലും അനുഭവിച്ചറിയാന്‍ അവസരം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ . പൗരോഹിത്യമതത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു
"സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(തൗബ :34)



ബൈബിള്‍ വളരെ ശക്തമായ ഭാഷയില്‍ പൗരോഹിത്യ മതത്തെ വിമര്‍ശിക്കുന്നത് കാണാം.
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.

പ്രവാചക നിയോഗത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് “മനുഷ്യരുടെ മുതുകുകളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരം ഇറക്കിവെക്കാന്‍ , അവരെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ” എന്നാണ്. ഇതേ ആശയം യേശു പറഞ്ഞതായി കാണാം
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

വിമോചനത്തിന്റെ പാതയാണ് പ്രവാചക മതത്തിന്റെത്‌ . ഖുര്‍ആന്‍ ചോദിക്കുന്നു:
"ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്‍കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?''(4: 75).

പൗരോഹിത്യമതം അധികാരി വര്‍ഗ്ഗത്തിനു പ്രിയപ്പെട്ടവരും അവര്‍ക്ക്‌ ഓശാന പാടുന്നവരും ആയിരിക്കും. എന്ന് മാത്രമല്ല പ്രവാചക മതത്തെ ഭരണകൂടത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനും അതിനു വേണ്ടി കുത്തിത്തിരിപ്പ് ഉണ്ടാക്കാനും അവര്‍ ശ്രമിക്കും.  ചൂഷണങ്ങളെയും അനീതിയെയും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ജന ജീവിതം ദുസ്സഹമാക്കുന്നു. ബൈബിള്‍ അവരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് .

"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക."

ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം യേശു ദൈവ പുത്രനാണ്, ആരാധ്യനാണ്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അദ്ദേഹം മുഹമ്മത് നബിയെപ്പോലെ മഹാനായ ഒരു പ്രവാചകന്‍ ആണ്. ഖുര്‍ആന്‍ പറയുന്നു “മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതന്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ്‌ തികഞ്ഞ ഒരു സത്യവതിയായിരുന്നു” യേശു മാത്രമല്ല അദ്ദേഹത്തിന്റെ മാതാവ്‌ മറിയമും ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്നവരത്രേ. മുഴുവന്‍ മനുഷ്യര്‍ക്കും(സ്ത്രീകള്‍ക്ക് മാത്രമല്ല) മാതൃകയായി ഖുര്‍ആന്‍ പറഞ്ഞ രണ്ടു സ്ത്രീകളില്‍ ഒന്ന് കന്യാമറിയം ആണ്.

ജന്മദിനം മതപരമായ ഒരാഘോഷമായി ഇസ്ലാം കാണുന്നില്ല. ചിലര്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാറുണ്ടെങ്കിലും അതിനു ഇസ്ലാമിക അടിത്തറ ഒന്നുമില്ല. യേശു ദൈവപുത്രനാണോ അല്ലേ, ജന്മദിനം ആഘോഷിക്കണോ വേണ്ടേ എന്നൊക്കെ നമുക്ക്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷെ അദ്ദേഹം എന്ത് ചെയ്തു എന്നതില്‍ അഭിപ്രായാന്തരം ഉണ്ടാവേണ്ടതില്ല. ഭാരം പേറുന്ന മനുഷ്യനെ സഹായിക്കുക. അവന്റെ ജീവിതം ദുസ്സഹമാക്കുന്ന പൗരോഹിത്യത്തിനെതിരെ പൊരുതുക. അവനെ മോചിപ്പിക്കുക. അതാകട്ടെ ഈ ക്രിസ്മസിന്‍റെ സന്ദേശം ... ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...

No comments:

Post a Comment