Friday, 20 May 2011

കര്‍ക്കരെ വധം: വിവാദം വീണ്ടും ചൂടുപിടിക്കുന്നു


മുംബൈ: മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. ഭീകരാക്രമണത്തിനിടെ കാമ ഹോസ്‌പിറ്റലിനടുത്തുള്ള ഇരുണ്ട ഗല്ലിയില്‍വെച്ചാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട്  സംശയങ്ങളുയര്‍ന്നെങ്കിലും കര്‍ക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത് അവഗണിക്കയായിരുന്നു. കര്‍ക്കരെയുടെ മരണത്തില്‍ സംശയമുയര്‍ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.ആര്‍. ആന്തുലെയെ അന്ന് ഒറ്റപ്പെടുത്തുകയാണുണ്ടായത്. കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹരജികള്‍ പരിഗണിക്കുന്ന ബോംബെ ഹൈകോടതി പൊലീസിന്റെ കണ്ടെത്തലുകള്‍ക്കെതിരെ ചോദ്യമുയര്‍ത്തുകയുംകര്‍ക്കരെ ഹിന്ദു സംഘടനകളില്‍നിന്ന് ഭീഷണി നേരിട്ടിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രസ്താവിക്കുകയും ചെയ്തതോടെ ചര്‍ച്ച വീണ്ടും ചൂടുപിടിക്കുകയാണ്.
മഹാരാഷ്ട്ര മുന്‍ ഡി. ജി. പി എസ്. എം. മുശരിഫിന്റെ ‘ ഹു കില്‍ഡ് കര്‍ക്കരെ. ദ റിയല്‍ ഫേയ്‌സ് ഓഫ് ഇന്ത്യന്‍ ടെററിസം’ എന്ന പുസ്തകത്തെ ആധാരമാക്കി മുന്‍ ബിഹാര്‍ എം.എല്‍.എ രാധാകാന്ത് യാദവ്, ജ്യോതി ബഡേക്കര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ വാദപ്രതിവാദം ബോംബെ ഹൈകോടതിയില്‍ നടന്നുവരുകയാണ്. കര്‍ക്കരെയെ കൊന്നത് അജ്മല്‍ അമീര്‍ കസബും കൂട്ടാളി അബൂ ഇസ്മാഈലുമാണെന്ന പ്രോസിക്യൂഷന്‍ വാദത്തെ തകര്‍ക്കുന്നതായിരുന്നു പൊതുതാല്‍പര്യ ഹരജി പരിഗണിക്കെ ജസ്റ്റിസുമാരായ ബി.എച്ച്. മാര്‍ലപല്ലെ, യു.ഡി. സാല്‍വി എന്നിവര്‍ നടത്തിയ പ്രതികരണം. കര്‍ക്കരെയെ കൊന്നതായി പറയപ്പെടുന്ന ഭീകരന്‍ മറാത്തിയില്‍ സംസാരിച്ചെങ്കില്‍ അയാള്‍ പാകിസ്താനിയാകില്ലെന്നായിരുന്നു കോടതി പരാമര്‍ശം. കാമ ഹോസ്‌പിറ്റലിലും പരിസരത്തും ആക്രമണം നടത്തിയവര്‍ മറാത്തിയില്‍ സംസാരിച്ചെന്ന എം.ടി.ഡി.സി മേധാവി ഭൂഷണ്‍ ഗഗ്‌രാനിയുടെ മൊഴി ചൂണ്ടിക്കാട്ടിയാണ് കോടതി ഇങ്ങനെ പരാമര്‍ശിച്ചത്. മാത്രമല്ല, ആക്രമണത്തിനിടെ ഭീകരര്‍ ഉപയോഗിച്ച സിംകാര്‍ഡുകളെക്കുറിച്ച് മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിച്ച രീതിയും കോടതി ചോദ്യംചെയ്തു. ആക്രമണം നടത്തിയവര്‍ ആശയവിനിമയത്തിന് ഉപയോഗിച്ച 35 സിംകാര്‍ഡുകള്‍ മറാത്തികളുടേതായിരുന്നു. കാര്‍ഡ് ഉടമകളുടെ കാര്‍ഡ് മുമ്പേ നഷ്ടപ്പെട്ടിരുന്നു എന്ന മൊഴി സ്വീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് മുതിരാതിരുന്ന ക്രൈംബ്രാഞ്ച് രീതിയാണ് കോടതിയെ ചൊടിപ്പിച്ചത്. എസ്.എം. മുശരിഫ് തന്റെ പുസ്തകത്തില്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ ചിലത് കോടതിയും ചോദിച്ചതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറും ഇന്റലിജന്‍സും വെള്ളംകുടിക്കുകയാണ്.
മുംബൈയില്‍ ആക്രമണം നടക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി ലഭിച്ച വിവരം എന്തുകൊണ്ടാണ് ഇന്റലിജന്‍സ്  സംസ്ഥാന പൊലീസിനും വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിനും നല്‍കാതിരുന്നതെന്നും കോടതി ചോദിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ച ഇന്റലിജന്‍സ് ഹിന്ദു തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന്  ആക്രമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മുശരിഫ് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കര്‍ക്കരെയെ ലക്ഷ്യംവെച്ചായിരുന്നുവെന്നും ആരോപിക്കുന്നുണ്ട്. മാലേഗാവ് സ്‌ഫോടന കേസില്‍ അറസ്റ്റിലായവരിലൂടെ രാജ്യത്തെ വിവിധ സ്‌ഫോടനങ്ങളുടെ യാഥാര്‍ഥ്യവും ആര്‍.എസ്.എസ് നേതാക്കളുടെ ഐ.എസ്.ഐ ബന്ധവും തെളിഞ്ഞുവരുന്നതിനിടെയാണ് മുംബൈയില്‍ ആക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിന് മൂന്നു നാള്‍ മുമ്പ് മുംബൈ തെരുവില്‍ വെടിവെച്ചുകൊല്ലുമെന്ന ഭീഷണി സന്ദേശവും കര്‍ക്കരെക്ക് ലഭിച്ചിരുന്നു. പുണെയിലെ പബ്ലിക് ഫോണില്‍നിന്നായിരുന്നു ഭീഷണി. ഭീഷണിപോലെ മൂന്നാം നാളായിരുന്നു കര്‍ക്കരെയുടെ അന്ത്യം.
കടുത്ത സമ്മര്‍ദത്തിലാണെന്ന് കര്‍ക്കരെ വെളിപ്പെടുത്തിയിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുംബൈയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ ബല്‍ജീത് പാര്‍മര്‍ എഴുതിയിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് ഐ.പി.എസ് രാജിവെച്ച് ഒരു ചാനലിന്റെ മേധാവിയാകാനുള്ള ശ്രമവും കര്‍ക്കരെ നടത്തിയിരുന്നു. ആത്മസുഹൃത്തുക്കളായ പത്രപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ക്കരെ പിന്മാറുകയായിരുന്നു.
ദിഗ് വിജയ് സിങ്ങിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇതാ:
കാര്‍ക്കറെയുടെ മരണം: ദിഗ്വിജയിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു
വിജേഷ് ചൂടല്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന തലവന്‍ ഹേമന്ത് കാര്‍ക്കറെയ്ക്ക് ഹിന്ദുത്വഭീകരരില്‍നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. മുംബൈ ആക്രമണത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് കാര്‍ക്കറെ തന്നെ വിളിച്ച് ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞെന്നാണ് സിങ്ങിന്റെ വെളിപ്പെടുത്തല്‍. “2008 നവംബര്‍ 26ന് വൈകിട്ട് ആറിനും ഏഴിനുമിടയ്ക്ക് ഞാനും കാര്‍ക്കറെയും ഫോണില്‍ സംസാരിച്ചിരുന്നു. മുംബൈ ആക്രമണത്തിന് രണ്ടുമൂന്ന് മണിക്കൂര്‍മുമ്പായിരുന്നു ഇത്. മലേഗാവ് സ്ഫോടനത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ ജീവന്‍ അപകടത്തിലാണെന്നും കാര്‍ക്കറെ പറഞ്ഞു. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി”- ദിഗ്വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലേഗാവ് സ്ഫോടനത്തില്‍ സംഘപരിവാര്‍ സന്യാസിനി പ്രഗ്യ സിങ് ഠാക്കൂര്‍ അടക്കമുള്ളവരെ അറസ്റുചെയ്തതിന് അഭിനന്ദിച്ചതിനുശേഷമാണ് താനും കാര്‍ക്കറെയും അടുത്ത ബന്ധത്തിലായതെന്നും സിങ് പറഞ്ഞു. തുടര്‍ച്ചയായി ഫോണില്‍ അജ്ഞാതഭീഷണി ഉണ്ടാകാറുണ്ടെന്ന് പറഞ്ഞിരുന്നു. ആര്‍എസ്എസ് ബന്ധമുള്ള ഒരു മാസികയില്‍ കാര്‍ക്കറെയുടെ മകനെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 17 വയസ്സുമാത്രമുള്ള മകന് ദുബായില്‍നിന്ന് 50 കോടി രൂപയുടെ കരാര്‍ ലഭിച്ചെന്നായിരുന്നു ആരോപണം. ബിജെപി അധ്യക്ഷനായിരുന്ന രാജ്നാഥ് സിങ് അടക്കമുള്ളവര്‍ തന്റെ ആത്മാര്‍ഥതയെയും സത്യസന്ധതയെയും ചോദ്യംചെയ്തതില്‍ കാര്‍ക്കറെ ഏറെ ദുഃഖിതനായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി സിങ് പറഞ്ഞു. മുംബൈ ആക്രമണത്തിനിടെ ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.മലേഗാവ് സ്ഫോടനത്തില്‍ ഹിന്ദുത്വഭീകര്‍ക്കുള്ള പങ്ക് പുറത്തുകൊണ്ടുവന്നത് കാര്‍ക്കറെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു. കാര്‍ക്കറെയുടെ മരണത്തിന് ഈ അന്വേഷണവുമായി ബന്ധമുണ്ടാകാമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രിയായിരുന്ന എ ആര്‍ ആന്തുലെ അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയോട് ആദ്യം അകലംപാലിച്ച കോഗ്രസ് പിന്നീട് മുസ്ളിംവോട്ടുകളില്‍ കണ്ണുവച്ച് വര്‍ഗീയത കളിച്ചെന്നാണ് വിക്കിലീക്സിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍, ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്താനും യുപിഎ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുമാണ് ഇതെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍, സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കോഗ്രസ് നേതൃത്വം തയ്യാറായതുമില്ല. ഇക്കാര്യങ്ങള്‍ സിങ്ങിനോടുതന്നെ ചോദിച്ചാല്‍ മതിയെന്നു പറഞ്ഞ് നിയമമന്ത്രി എം വീരപ്പ മൊയ്ലി ഒഴിഞ്ഞുമാറി. കാര്‍ക്കറെയുടെ മരണത്തെ അദ്ദേഹത്തിന് വന്നിരുന്ന ഭീഷണികളുമായി ബന്ധപ്പെടുത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും പാകിസ്ഥാന് പ്രയോജനമാകുമെന്നും കാര്‍ക്കറെയുടെ ഭാര്യ കവിത പറഞ്ഞു. തന്റെ ഭര്‍ത്താവും ദിഗ്വിജയ് സിങ്ങുമായി ഫോസംഭാഷണം ഉണ്ടായിട്ടില്ലെന്നും വോട്ടുബാങ്കില്‍ കണ്ണുവച്ചാണ് സിങ് ഇപ്പോള്‍ ഈ പ്രസ്താവന നടത്തിയതെന്നും കവിത പറഞ്ഞു.

ദിഗ്‌വിജയ് സിങ്ങിന്റെ വെളിപ്പെടുത്തലിന് മഹാരാഷ്്രട മുന്‍ ഡി.ജി.പിയുടെ പിന്തുണ

മുംബൈ: ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ തീവ്ര ഹൈന്ദവ സംഘടനകളില്‍നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ വെളിപ്പെടുത്തലിന് മഹാരാഷ്ട്ര മുന്‍ ഡി.ജി.പി എസ്.എം. മുശരിഫിന്റെ പിന്തുണ.  ദിഗ്‌വിജയ് സിങ് പറഞ്ഞത് യാഥാര്‍ഥ്യമാണെന്ന് മുശരിഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ദിഗ്‌വിജയ് സിങ്ങിന്റേത് രാഷ്ട്രീയ ലാക്കുള്ള പ്രസ്താവനയാണെന്ന കര്‍ക്കരെയുടെ വിധവ കവിതയുടെ പ്രതികരണത്തെ ഗൗനിക്കാനാവില്ലെന്നും മുശരിഫ് പറഞ്ഞു. കര്‍ക്കരെയെ കൊന്നത് ആരെന്ന തലക്കെട്ടില്‍ മുശരിഫ് എഴുതിയ പുസ്തകം ബോംബെ ഹൈകോടതിയില്‍ കടുത്ത വാദപ്രതിവാദത്തിന് വഴിതുറന്നിരിക്കെയാണ് ദിഗ്‌വിജയ് സിങ്ങിന്റെ വെളിപ്പെടുത്തല്‍.
രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥമുഖം വെളിച്ചത്തുകൊണ്ടുവരുകയായിരുന്ന കര്‍ക്കരെയെ തീവ്ര ഹിന്ദു സംഘടനകളും ഇന്റലിജന്‍സും ചേര്‍ന്ന് ആസൂത്രിതമായി കൊല്ലുകയായിരുന്നുവെന്ന വാദമാണ് മുശരിഫ് തന്റെ പുസ്തകത്തിലൂടെ നിരത്തിയത്.
പുസ്തകത്തെ ആധാരമാക്കി കര്‍ക്കരെ വധത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് മൂന്ന് പൊതുതാല്‍പര്യ ഹരജികളാണ് ബോംബെ ഹൈകോടതിയിലുള്ളത്.
കര്‍ക്കറെയുടെ മരണത്തെക്കുറിച്ച് ദിഗ്വിജയ് ഉയര്‍ത്തിയ സംശയങ്ങള്‍ നിരുത്തരവാദപരമാണെന്ന് ബി.ജെ.പി. ആരോപിച്ചു.തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് തിരിച്ചടിയാകും ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളെന്നും യു.പി.എ. സര്‍ക്കാര്‍ നേരിടുന്ന അഴിമതിയാരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള കോണ്‍ഗ്രസ്സിന്റെ അവസാനശ്രമമാണിതെന്നും പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കോണ്‍ഗ്രസ് നേതാവുതന്നെ കര്‍ക്കറെയുടെ കൊലപാതകത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ എന്തിനാണ് തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് താലിബാന്‍, ലഷ്‌കര്‍, ഐ.എസ്.ഐ. മേധാവികള്‍ക്ക് വാദിക്കാം-രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീവ്രവാദികളെ സഹായിക്കാന്‍ ദിഗ്വിജയ് ഇറങ്ങിപ്പുറപ്പെടുന്നത് ഇതാദ്യമല്ല. ബട്‌ലഹൗസ് ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ അദ്ദേഹം അസംഗഢ് സന്ദര്‍ശിച്ചു. ഇപ്പോള്‍ അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദികളെ പരോക്ഷമായി സഹായിക്കുന്നു-അദ്ദേഹം പറഞ്ഞു.
ദിഗ്വിജയിന്റെ പരാമര്‍ശം അത്രയും അപലപനീയമാണെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ശിവസേന ആവശ്യപ്പെട്ടു. കര്‍ക്കറെക്ക് ഭീഷണിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹമത് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും പറയാതെ ദിഗ്വിജയിനോട് പറഞ്ഞതെന്തിനെന്ന് പാര്‍ട്ടി എം.പി. സഞ്ജയ്‌റൗത്ത് ചോദിച്ചു. മാലേഗാവ് സ്‌ഫോടനത്തെ നിയന്ത്രിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നതിന് ഇത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment