ന്യൂമാന്‍ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റി
മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.
രണ്ട് കൈയ്യിനും സാരമായി പരിക്കേറ്റു. ഒരു കൈപ്പത്തി വെട്ടേറ്റ് അറ്റുപോയി. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ആസ്പത്രിയിലെത്തിച്ച ജോസഫിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് പുറത്തിറക്കി വീട്ടുകാരെ മര്‍ദ്ദിച്ച ശേഷമാണ് ജോസഫിനെ വെട്ടിയത്.
സംഘത്തില്‍ എട്ടോളം പേര്‍ ഉണ്ടായിരുന്നതായി ജോസഫിന്റെ സഹോദരി സ്‌റ്റെല്ല പറഞ്ഞു. കോടാലി, വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സ്‌റ്റെല്ല പറഞ്ഞു. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് മാരുതി ഓമ്‌നിയിലെത്തിയ സംഘം ആക്രമണം നടത്തിയത്. ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്ന വിവാദം. പിന്നീട് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും എം. ജി. യൂണിവേഴ്‌സിറ്റി ഒരുവര്‍ഷത്തേക്ക് ജോസഫിന്റേയും കോളേജ് പ്രിന്‍സിപ്പലിന്റെയും അംഗീകാരം റദ്ദാക്കുകയും ചെയ്തു.
ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ തന്നെ നിരവധി മുസ്‌ലീം സംഘടനകള്‍ സംഭവത്തിനെതിരെ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു.
(മാതൃഭൂമി വാര്‍ത്ത )
അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു
കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.
( മംഗളം വാര്‍ത്ത )
രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .
മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .
ചോദ്യപേപ്പര്‍ വിവാദത്തില്‍ അന്വേഷണം നേരിടുന്ന തൊടുപുഴന്യൂമാന്‍ കോളെജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെകൈ വെട്ടിയ സംഭവം സാംസ്‌കാരിക ഫാസിസത്തിന്റെ ഏറ്റവുംഭീകരമായ മുഖമാണ് അനാവരണം ചെയ്തിരിക്കുന്നത്. ചര്‍ച്ചില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോസഫിനെ, അമ്മയുംസഹോദരിയും കണ്ടുനില്ക്കേ, മാരകമായിവെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ കോളെജില്‍ നടന്ന മലയാളം ഇന്റേണല്‍പരീക്ഷയുടെ ചോദ്യപേപ്പറില്‍, മുഹമ്മദ് നബിയെ നിന്ദിക്കുകയുംഇസ്‌ലാമിനെ അവഹേളിക്കുകയും ചെയ്യുന്ന തരത്തിലുള്ളചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് ജോസഫ്‌അന്വേഷണം നേരിടുന്നത്. അന്വേഷണ വിധേയമായി അദ്ദേഹത്തെജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ചോദ്യപേപ്പര്വിവാദവുമായി ബന്ധപ്പെട്ട് തൊടുപുഴയിലുംസമീപപ്രദേശങ്ങളിലും ചില്ലറ അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവം പുത്തരിയല്ല.ഇന്ത്യയില്‍ പലയിടങ്ങളിലും വര്‍ഗീയവാദികള്‍ പ്രവാചകനെയുംഇസ്‌ലാംമതത്തെയും ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്‌താവനകള്‍മുമ്പും നടത്തിയിട്ടുണ്ട്. പ്രവാചകനെ അവഹേളിക്കുന്നനോവലുകളും സാഹിത്യകൃതികളും രാജ്യത്ത് ഇന്നുംവിപണിയിലുണ്ട്. ഇന്ത്യക്കു പുറത്ത്, യൂറോപ്യന്‍ രാജ്യങ്ങളില്‍പ്രവാചക നിന്ദ ഇന്ന് പതിവായിട്ടുണ്ട്. ഡന്മാര്ക്കില് പ്രവാചകനെഹീനമായി ചിത്രീകരിച്ചുകൊണ്ട് ഒരു പത്രം പ്രസിദ്ധീകരിച്ചകാര്ട്ടൂണ്, വമ്പിച്ച വിവാദമുയര്‍ത്തിയിരുന്നു. കേരളത്തില്‍ തന്നെഏതാനും ആഴ്‌ചകള്‍ക്കു മുമ്പ് പ്രവാചകന്റെ പടംപ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഒരു പാഠപുസ്തകംപുറത്തിറങ്ങിയിരുന്നു. ഒടുവില്‍ പ്രസാധകര്‍ മാപ്പു പറഞ്ഞതോടെവിവാദം അവസാനിപ്പിക്കുകയായിരുന്നു.
ആരെങ്കിലും ഒരു വിമര്‍ശനകൃതി പുറത്തിറക്കിയതു കൊണ്ടുമങ്ങിപ്പോകുന്നതല്ല പ്രവാചകന്റെ വിശ്വ സ്വീകാര്യമായപ്രശസ്‌തിയും മഹത്വവും. ഇഹലോകവാസം വെടിഞ്ഞ് പതിനാലുനൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലുംകോടാനുകോടി മനുഷ്യരുടെ ഹൃദയങ്ങളില്‍ പ്രകാശം പരത്തുന്ന,അനുകരണീയമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള നിറം പിടിപ്പിച്ചിട്ടുള്ളആരോപണങ്ങളെക്കുറിച്ച് പഠിക്കാനിറങ്ങിത്തിരിച്ചവര്‍,യശോധന്യമായ ആ ജീവിതമാതൃകയില്‍ ആകൃഷ്‌ടരായഅനുഭവങ്ങള്‍ കുറച്ചൊന്നുമല്ല. പ്രവാചക വിമര്‍ശങ്ങളെ ശക്തമായിചോദ്യം ചെയ്യുന്ന ഒട്ടേറെ രചനകള്‍ മുസ്‌ലിംകളല്ലാത്തമതപണ്ഡിതന്മാരും ബുദ്ധിജീവികളും തന്നെ എഴുതിപ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഹമ്മദ് നബിയുടെ സുപ്രധാന ജീവിത സന്ദേശം തന്നെഅങ്ങേയറ്റത്തെ ക്ഷമയും സഹിഷ്ണുതയുമാണ്. ആക്ഷേപങ്ങള്ക്കുംഅവഹേളനങ്ങള്ക്കും മുമ്പില്‍ പ്രകോപിതനാകാതെ,വികാരങ്ങള്‍ക്ക് അവധികൊടുത്ത് വിവേകം പുല്‌കി മാതൃക കാട്ടിയചരിത്രപുരുഷനാണദ്ദേഹം. നിരന്തരം ദേഹോപദ്രമേല്‌പിച്ചവരെയുംഭ്രാന്തനെന്ന് അധിക്ഷേപിച്ചവരെയും ജീവന്‍ അപായപ്പെടുത്താന്‍മുന്നിട്ടവരെയും പുഞ്ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നു അദ്ദേഹം.തന്റെ ആദര്‍ശ സിദ്ധാന്തങ്ങളെ എതിര്‍ത്തവരെ വകവരുത്തുകയല്ല;വിമര്‍ശന സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും അതിനെവസ്‌തുതാപരമായി നേരിടുകയുമാണ് അദ്ദേഹത്തിന്റെ ശൈലി. പ്രവാചകനും ഇസ്‌ലാമിനും നേരെ ഉയരുന്ന വിമര്‍ശങ്ങളെക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന ബുദ്ധിപരമായസമീപനമാണ് പൊതുവെ ലോകത്ത് മുസ്‌ലിംകള്‍സ്വീകരിച്ചുവരുന്നത്.
കുരിശുയുദ്ധം മുതല്‍ സപ്‌തംബര്‍ -11 നു ശേഷമുള്ള'ഇസ്‌ലാമോഫോബിയ'യുടെ കാലം വരെയുള്ള അനുഭവങ്ങള്പരിശോധിച്ചാലും, സല്മാന് റുശ്‌ദിയുടെ 'സാത്താനിക വചനങ്ങള്‍'എന്ന നോവല്‍ മുതല്‍ ഡന്‍മാര്‍ക്കിലെ കാര്‍ട്ടൂണ്‍ വിവാദം വരെഎടുത്തു വെച്ചാലും, വിമര്‍ശനങ്ങള്‍ക്കെതിരെ ഹിംസപ്രയോഗിച്ചതിന്റെ ഉദാഹരണങ്ങള്‍ കാണില്ല. ഇമാംഖുമൈനിയുടേതുപോലെ, വിമര്‍ശകര്‍ക്കു നേരെ വധക്കുറ്റംചുമത്തുന്ന വികരാവേശിതമായ അപൂര്‍വം ചില ഫത്വകള്അപവാദമായുണ്ടാകാം. എന്നാല്‍, മുസ്ലിം ലോകത്തെ ആധികാരികപണ്ഡിതന്മാര്‍ ഹിംസാപ്രയോഗത്തെയും വിമര്‍ശകരെ കായികമായിനേരിടുന്ന രീതിയെയും അതിരൂക്ഷമായി എതിര്‍ക്കുകയാണ്‌ചെയ്‌തിട്ടുള്ളത്.
ന്യൂമാന്‍ കോളെജ് അധ്യാപകന്‍ തന്റെ പദവി ദുര്‍വിനിയോഗംചെയ്ത്, മന:പ്പൂര്‍വം മതനിന്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നത്വസ്തുതയാണ്. അതുമായി ബന്ധപ്പെട്ട ചില പ്രതിഷേധങ്ങളുടെപേരില്, അന്യായമായ അറസ്റ്റുകള്‍ നടന്നുവെന്ന ആരോപണവുമുണ്ട്.അതൊന്നും അദ്ദേഹത്തിനു നേരെ നടന്ന കയ്യേറ്റത്തിന്ന്യായീകരണമല്ല. രാജ്യത്ത് നിയമവാഴ്‌ച നിലവിലുണ്ട്. സര്ക്കാറുംപൊലീസും കോടതിയുമുണ്ട്. അദ്ദേഹം നിയമാനുസൃത നടപടികള്‍നേരിടുകയുമാണ്. ഈ സാഹചര്യത്തില്‍, ജോസഫിനെ ആക്രമിച്ച്‌കൈ വെട്ടിയത് രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവുംതകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന അക്രമികളാണ്. അവര്‍ക്ക്ഒരു മതവും സമുദായവും പിന്തുണ കൊടുക്കരുത്. വര്‍ഗീയധ്രുവീകരണം സൃഷ്‌ടിച്ച് മുതലെടുപ്പിനു മുതിരുന്നസാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താന്‍ വിശ്വാസികള്‍ ജാഗ്രതകാണിക്കണം. കുറ്റവാളികളെ പിടികൂടി പുറത്തുകൊണ്ടുവന്ന്‌ഉചിതമായ ശിക്ഷ നല്‌കാന്‍ നിയമപാലകരും കാലവിളംബംവരുത്തരുത്. മുസ്ലിംകള് ഒറ്റപ്പെടുത്തപ്പെടുന്ന ഒരുസാമൂഹ്യന്തരീക്ഷം സൃഷ്‌ടിക്കാന്‍ തുനിഞ്ഞിറങ്ങുന്നവരെപൊതുസമൂഹം തിരിച്ചറിയുക തന്നെ വേണം
വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക
പ്രവാചകനെ അപമാനപ്പെടുത്തുന്ന വിധത്തില്‍ പരീക്ഷാചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍റെ കൈകള്‍ മുറിച്ചു ഒരു കൂട്ടമാളുകള്‍ തങ്ങളുടെ മതസ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ്. മുസ്‌ലിം സംഘടനകളും സാംസ്കാരിക ബു ജി കളും അക്രമത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വ രഹിത പ്രവര്‍ത്തനമായി അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള അവസരം പതിവുപോലെ ഇസ്ലാം വിരോധികള്‍ മഹാമഹം ആഘോഷിക്കുകയും ചെയ്യുന്ന ഒരവസരത്തില്‍ വിമര്‍ശനത്തിന്‍റെ പ്രവാചക മാതൃക പരിശോധിക്കുന്നത്തില്‍ സാംഗത്യമുണ്ട്.
ഏകദൈവ വിശ്വാസത്തിലേക്ക് തന്‍റെ ജനങ്ങളെ ക്ഷണിക്കുന്നതിന് മുന്‍പ് നാട്ടുകാരുടെ സ്നേഹഭാജനമായിരുന്നു പ്രവാചകന്‍ മുഹമ്മദ്. അവര്‍ക്കിടയിലെ വഴക്കും വക്കാണവും പരിഹരിക്കുന്നതില്‍ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം വിശ്വസ്തന്‍ എന്ന അപരനാമത്താല്‍ പ്രശ്സ്തനുമായിരുന്നു. ഇസ്ലാമിക പ്രബോധനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ക്കദ്ദേഹം ശത്രുവായി തീര്‍ന്നു. അവരുടെ ശത്രുതാപരമായ സമീപനങ്ങള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്നതായിരുന്നു.
നിത്യേന തന്‍റെ വീട്ടില്‍ അടിച്ചുകൂട്ടുന്ന അഴുക്കുകളും ചണ്ടിയും പ്രവാചക ശരീരത്തിലേക്ക് വലിച്ചെറിയാന്‍ കാത്തിരുന്നൊരു അയല്‍ക്കാരിയുണ്ടായിരുന്നു അദ്ദേഹത്തിന്. തന്‍റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ ശാരീരികമായി കൈകാര്യം ചെയ്ത ഒരു സ്ത്രീ. അവരുടെ അമര്‍ഷവും വിദ്വേഷവും അവര്‍ പ്രകടിപ്പിച്ചത് പ്രവാചക ശരീരം മലീമസമാക്കിയായിരുന്നു. അവരുടെ കൈകള്‍ അറുത്തുമാറ്റാനോ സമാനരീതിയില്‍ കൈയേറ്റം ചെയ്യാനോ ആയിരുന്നില്ല പ്രവാചകന്‍ ശ്രമിച്ചത്. മറിച്ച്, ഒരു ദിവസം ചണ്ടിയഭിഷേകം കാണാതിരുന്നപ്പോള്‍ തന്‍റെ അയല്‍ക്കാരിയെ കുറിച്ച് അന്വേഷിക്കുകയും രോഗിയായ അവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
ഒരിക്കല്‍ കഅബയ്ക്ക് സമീപം ആരാധിക്കാന്‍ ചെന്ന പ്രവാചകന്‍ അതിന്‍റെ സൂക്ഷിപ്പുകാരനായ ഉസ്മാന്‍ ബ്നു ത്വല്‍ഹയോട് അതിനുള്‍വശം കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ക്രുദ്ധനായ അയാള്‍ പ്രവാചക മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മറുത്തൊന്നും പറയാതെ പ്രവാചകന്‍ അവിടെനിന്നു പിരിഞ്ഞുപോന്നു. പിന്നീട് പ്രവാചകന്‍ മക്ക കീഴടക്കിയപ്പോള്‍ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഉസ്മാനെ അന്വേഷിച്ചു. അധികാരം നേടിയ അദ്ദേഹം തിരിച്ചടിക്കാന്‍ വേണ്ടിയാണു ഉസ്മാനെ തിരക്കുന്നതെന്ന് എല്ലാവരും കരുതി. മരണം മുന്നില്‍ കണ്ടു ഭയപ്പാടോടെ ഉസ്മാന്‍ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി കടന്നു വന്നു. താക്കോല്‍ വാങ്ങിയ പ്രവാചകന്‍ കഅബ തുറന്ന് അതിനകത്തുള്ള വിഗ്രഹങ്ങളെ നീക്കിയശേഷം വീണ്ടും ഉസ്മാനെ അന്വേഷിച്ചു. ഉസ്മാന്‍റെ ശിക്ഷ എല്ലാവരും പ്രതീക്ഷിച്ചു. പ്രവാചകന്‍ താക്കോല്‍ തിരികെ നല്‍കി അതു തുടര്‍ന്നും സൂക്ഷിക്കാന്‍ അധികാരം നല്‍കി. പ്രവാചക ശിഷ്യരിലെ പ്രമുഖരായ അബൂബക്കറും ഉമറും ഉസ്മാനും അലിയും ആ താക്കോല്‍ സൂക്ഷിക്കാനുള്ള ബഹുമതിക്കായി കാത്തിരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ അധികാരവും കഴിവും ഉണ്ടായിരുന്നിട്ടും വിട്ടുവീഴ്ച കാണിച്ച മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.
പ്രവാചകനെ നിരന്തരം ഉപദ്രവിച്ചിരുന്ന അബൂസുഫ്യാനോട് എങ്ങനെ പെരുമാറിയെന്നതിനു ചരിത്രം സാക്ഷിയാണ്. ആശയസംഘട്ടനത്തെ ആയുധ സംഘട്ടനമാക്കുന്നവര്‍ക്ക് എക്കാലത്തും ഉത്തമ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദ്. കാള പെറ്റെന്ന് കേള്‍ക്കും പോഴേക്കും കയറെടുക്കുന്ന ഇസ്ലാം വിരോധികള്‍ മതത്തെ അതിന്‍റെ പ്രമാണങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശിക്കാന്‍ പഠിക്കുന്നത് നല്ലതാണ്. അവിവേകികളായ വ്യക്തികളുടെ എടുത്തുചാട്ടങ്ങളെ അന്യൂനമായ ദൈവികമതത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലായെന്നു മാത്രം സൂചിപ്പിക്കുന്നു. പ്രമാണങ്ങള്‍ ഉദ്ധരിച്ച് ഇസ്ലാമിനെ വിമര്‍ശിക്കാനും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും ഏവര്‍ക്കും സ്വാഗതം.